നിധി




"എടാ എഴുന്നേൽക്ക്... ഇന്നല്ലേടാ നമ്മൾ അവിടെ ചെല്ലുമെന്ന് പറഞ്ഞെ..."

അമ്മയുടെ ഈ അലർച്ചയോടെ സുപ്രഭാതം കൺ‌തുറന്നു ... പക്ഷെ ഉറക്കം തെളിയുന്നേ ഉളളൂ... മടി പിടിച്ചു പുതച്ചുമൂടി വീണ്ടും കിടന്നു...
പിള്ളാരുടെ കൂടെ ടൂർ പോയി അടിച്ചു പൊളിച്ചിട്ട് ദേ കിടക്കണ കിടപ്പ് കണ്ടാ... അമ്മ വക ആത്മഗതം തുടങ്ങി... കല്യാണത്തിനോ വന്നില്ല... ഇവന് മറുവീട് കാണാണെങ്കിലും പോകാമല്ലോ... എപ്പോൾ നോക്കിയാലും മൊബൈലിൽ തന്നെ... കുഴിമടിയൻ...

രണ്ടും കൽപ്പിച്ച് കിടക്ക വിട്ടെണീറ്റു... എന്നാലും ഒരു മടി... പോയേക്കാം എന്ന് തീരുമാനമെടുത്തു...ചേച്ചിയെയും അമ്മയെയും പിണക്കണ്ട...

ഒടുവിൽ കുളിച്ചു കുട്ടപ്പനായി വണ്ടിയിൽ കയറി...നാഗർകോവിൽ വരെ പോണം...ആഹാ അപ്പോൾ യാത്ര കുശാലായി... കൂട്ടായി ഏട്ടന്മാരും ഏട്ടന്റെ മക്കളും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു...

അങ്ങനെ മറുവീടെത്തി... ഉൾനാടൻ ഗ്രാമം തന്നെ... പോയവഴിയിലെ കാഴ്ചകൾ കണ്ണിലുടക്കികിടക്കുവായിരുന്നു... എന്തൊരു പ്രകൃതി രമണീയത... മറുവീട് എത്തിയപ്പോൾതന്നെ ഒരു ആശ്വാസം... കാഴ്ചകൾ ഉടക്കിയെങ്കിലും  ക്ഷീണം തെല്ലൊന്നുമല്ല... വീടിനുള്ളിലേക്ക് ഞങ്ങൾ കയറി... എൻറെ പ്രായത്തിലുള്ള ആരെയും കണ്ടെത്താനായില്ല... എല്ലാരേം പരിചയപ്പെട്ടു... ചേച്ചിയുടെ മുഖത്തെ ചിരി അതുപോലെതന്നെ... അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ ഉള്ള നേരം ആയിക്കഴിഞ്ഞു...
ചിക്കൻ ബിരിയാണി...ആഹഹാ... ഉള്ളിൽ ഭയങ്കര സന്തോഷം... പുറമെ ആ സന്തോഷം ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി ഞാൻ... ഒഴിഞ്ഞ പ്ലേറ്റ് എന്നെ നോക്കി ചിരിച്ചോണ്ട് നിന്നു...  വിളമ്പാൻ സമയമായി...

"മോളെ അവർക്ക് ചോറ് വിളമ്പി കൊട്"...

ചേച്ചിയെ പ്രതീക്ഷിച്ച ഞാൻ പക്ഷെ കണ്ടത് മറ്റൊരു പെൺകുട്ടിയെയാണ്... ബാക്കി എല്ലാരേം പരിചയപ്പെട്ട ഞാൻ ഈ പെണ്ണിനെ മാത്രം കണ്ടില്ലല്ലോ എന്ന് ചിന്തിച്ചോണ്ടിരുന്ന സമയം കൊണ്ട് അവൾ ചോറു വിളമ്പി മടങ്ങി... അപ്പോൾ ആകെ ഓർമയുള്ളത് അവളുടെ ചെറുപുഞ്ചിരി മാത്രം... വിളമ്പിത്തീർന്നു അവൾ ഹാളിലേക്ക് നടന്നു... അസ്‌സൈന്മെന്റ് എഴുതാനുള്ള തിടുക്കമായിരുന്നു പാവത്തിന്... ഹാളിന്റെ മൂലയിൽ ഒറ്റയ്കക്കിരുന്ന് അവൾ എഴുത്ത് തുടർന്നു... സ്വതവേ ഒരു മൗനിയാണവൾ... ഭക്ഷണം കഴിക്കുന്നയിടയിൽ ഇടങ്കണ്ണു കൊണ്ടവളെ നോക്കുവായിരുന്നു ഞാൻ... ഏതു പ്രായക്കാരിയാണെന്നറിയാതെ എങ്ങനാ സംസാരിക്കുക... ഭക്ഷണശേഷം അവളുടെ അരികിലേക്ക് ഞാൻ നടന്നു... എങ്ങനെ തുടങ്ങണമെന്നറിയില്ല... അവളെ കണ്ടത് മുതൽ എന്തോ മനസ്സിന് ഒരു ചാഞ്ചാട്ടം... അവൾ എഴുതിക്കൊണ്ടിരുന്ന പേപ്പർ നോക്കി... സംഭവം ബോട്ടണി ആണ്‌... ഇതൊക്കെ ഞാൻ കടന്നിട്ടു മൂന്ന് വർഷമായി എന്ന മട്ടിൽ നിന്നു... ഒറ്റനോട്ടത്തിൽ അവൾ പ്ലസ് ടു കാരിയാണെന്നു മനസ്സിലായി...

"ആഹാ ബോട്ടണി അസ്‌സൈന്മെന്റ് ആണോ???" ഞാൻ ചോദിച്ചു...
"അതെ"....അവളുടെ ശബ്ദത്തിൽ മറുപടിയെത്തി....

"ഉം നന്നായിട്ടുണ്ട്"
അവളുടെ മുഖത്തു ചെറുപുഞ്ചിരി വിടർന്നു...
ആ പുഞ്ചിരി അവളുടെ മൗനത്തെ പതിയെ കുറച്ചുകൊണ്ടിരുന്നു...

"ചേട്ടൻ പ്ലസ് ടു കഴിഞ്ഞോ"....ഇങ്ങോട്ടായി ചോദ്യം.
അതെ...കടന്നിട്ടു മൂന്ന് വർഷമായി...ഇപ്പോൾ ബിടെക്കിനു പഠിക്കുന്നു...
അവൾക്ക് ആശയക്കുഴപ്പം ആയി...

"കണ്ടാൽ തോന്നൂല അല്ലെ???" ഞാൻ പറഞ്ഞു...

അവളുടെ മുഖം കൂടുതൽ വിടർന്നു... ഒരു കള്ളച്ചിരി വെച്ച് തന്നു...
അളിയന്റെ വകയിലെ ഏതോ ഒരു അമ്മായിയുടെ മോള് ആണ്... അവൾക്ക് അവിടെ വന്ന ബന്ധുക്കളെ പരിചയമില്ല... അതുകൊണ്ടാകാം അവൾ ആ വീട്ടിലും എഴുത്തു തുടർന്നത്... അതിനായി  എല്ലാം കരുതിയിരുന്നു...

പരസ്‌പരം പേരുകൾ ചോദിച്ചു...
നിധി...
ആകാശ്...

"കല്യാണത്തിന് കണ്ടില്ല... എന്താ ചേട്ടാ വരാത്തെ..."

"വരാൻ പറ്റിയില്ലെടാ" ഞാൻ മറുപടി നൽകി

"നമ്മൾ അന്നേ പരിചയപ്പെടേണ്ടവരായിരുന്നു അല്ലേ ചേട്ടാ..." വീണ്ടും അവളുടെ ചിരി... അതും അവളുടെ മൗനത്തിൽ നിന്നും വളരെയേറെ അകലെ... അവൾ എഴുത്ത് തുടർന്നു...

അപ്പോഴേക്കും ഇറങ്ങാനുള്ള സമയം ആയിക്കഴിഞ്ഞു... ഡാ ആകാശേ... ഇറങ്ങാം നമുക്ക്... ചേട്ടൻ വിളിച്ചു... ബാക്കി ഉള്ളവർ എല്ലാരും ഇറങ്ങിക്കഴിഞ്ഞു... നിധിയോട് ഒന്നും പറയാതെ  ഞാൻ ചാടിയെഴുന്നേറ്റ് വീടിനു പുറത്തെത്തി... കുശലാന്വേഷണങ്ങളും യാത്രപറച്ചിലുമായി ബാക്കിയുള്ളവർ നിൽക്കുമ്പോൾ എന്റെ മനസ്സുമുഴുവൻ ആ 'എഴുത്തുകാരിയായിരുന്നു'... അവളോട്‌ യാത്ര പറയാതെ പോകുന്നതെങ്ങനെ... എന്റെ മനസ്സ് എന്നോട് ചോദിച്ചു... തിരികെ നിധിയുടെ അടുക്കൽ ചെന്നു... എന്നെ കണ്ടതും അവൾ പുഞ്ചിരി തുടർന്നു...

"ഇറങ്ങുകയാണ് ഞാൻ..."

അവളുടെ മുഖം മങ്ങി... ഞാനും നിധിയും തമ്മിൽ ഒരു മണിക്കൂറത്തെ പരിചയം മാത്രമേയുള്ളൂ... തിരിച്ചൊന്നും പറയാതെ ഒരു അനിവാര്യതയെന്നോണം അവൾ തലയാട്ടി... നേർത്ത പുഞ്ചിരിയോടെ...

വീട്ടിൽ നിന്നിറങ്ങി... വണ്ടി വീടിനു നടയിൽ വന്നു... എല്ലാരോടും കൂടി യാത്ര പറയാനായി ഞങ്ങൾ നിന്നു ... ഏട്ടന്മാരും മറ്റുള്ളോരും വണ്ടിയിൽ കയറാനായി കാത്തു നിന്നു... അവസാനം ഞാൻ കേറാമെന്ന മട്ടിൽ... വീടിനുള്ളിലേക്ക് ഞാൻ നോക്കി...

വീട്ടുകാർ എല്ലാരും ഞങ്ങളെ യാത്രയാക്കാൻ നിന്നപ്പോൾ ഞാൻ കണ്ടത് നിധിയുടെ വരവാണ്... എഴുത്തു നിർത്തി ഉമ്മറത്തേക്ക് അവൾ പാഞ്ഞടുത്തു... എന്റെ മനം നിറഞ്ഞു... അവളുടെ സ്ഥായീയായ ചെറുപുഞ്ചിരിയോടെ എനിക്കുനേരെ അവൾ കൈവീശി...ഞാനും കൈവീശി...ഞാൻ കാരണമെങ്കിലും ആ മുഖത്തു പുഞ്ചിരി വിടർത്താൻ പറ്റിയല്ലോ എന്ന ചാരിതാർഥ്യത്തോടെ... ഇനി തമ്മിൽ കാണുമോ ഇല്ലയോ എന്നറിയാതെ ഉൾനീറി ഞാൻ എന്റെ വീട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങി... മറുവീട്ടിന്റെ  ഏതോ ഒരു കോണിൽ ഒറ്റപ്പെട്ട നിധിയെ ഓർത്ത്...



© ആദർശ് എസ് 

Comments

Post a Comment

Popular posts from this blog

Activate all versions of Office 2016 for FREE permanently

The 101 Most Useful Websites on the Internet

No Foolakkin... No Foolakkin...